അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല; എവിടെ വിടണമെന്ന് സർക്കാറിന് തീരുമാനിക്കാം: ഹൈക്കോടതി

single-img
12 April 2023

ചിന്നക്കനാലിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടുമായി കേരള ഹൈക്കോടതി. പകരം എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു.

വനമേഖലകളിൽ പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്പനെ പിടികൂടിയ ശേഷം കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. തുടർന്ന് നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബു നൽകിയ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയിൽ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു.

വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു. അതേസമയം, പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്.

ആനത്താര തുറന്നാൽ ആനകൾ ജനവാസ മേഖലയിലേക്ക് വരില്ല. റിപ്പോർട്ട് കോടതി പഠിച്ചതാണ്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകൾ അരിയും ചക്കയും കഴിക്കാൻ നാട്ടിലെത്തുന്നത്. പറമ്പിക്കുളം കോടതി നിർദ്ദേശിച്ച സ്ഥലമല്ലെന്നും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു. പല മേഖലകളിലായാണ് പറമ്പിക്കുളത്ത് ജനവാസം എന്നത് കൊണ്ടാണ് പറമ്പിക്കുളം നിർദ്ദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. പെരിയാർ മേഖലയിൽ ജനവാസം കൂട്ടമായാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മുതുമലൈയിലേക്ക് കൊണ്ടുപോകട്ടെയെന്ന് നെന്മാറ എംഎൽഎ നിർദ്ദേശിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതിയോട് പറഞ്ഞു.