പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ 13 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു; സോണിയയും രാഹുലുമില്ല

single-img
1 September 2023

രാജ്യത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ മഹാസഖ്യം ‘ഇന്ത്യ’യെ നയിക്കുന്ന 13 അംഗ ഏകോപനസമിതി ഇന്ന് പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് പട്ടികയിലുള്ളത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഏകോപന സമിതിയില്ല. സിപി എം പ്രതിനിധിയും ഏകോപന സമിതിയില്‍ ഇല്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാനും ഇന്‍ഡ്യാ സഖ്യത്തില്‍ ധാരണയായി.

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരസ്പര ധാരണയോടേയും സഹകരണത്തോടെയും പൂര്‍ത്തിയാക്കുമെന്നും മുന്നണി നേതാക്കൾ അറിയിച്ചു. ‘ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ’ (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

മുന്നണി കണ്‍വീനര്‍ പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആയേക്കുമെന്നാണ് വിവരം. അതേസമയം, ലോഗോ പ്രകാശനം ഇന്നുണ്ടായേക്കില്ല. ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.