സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല: സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

single-img
2 September 2023

സോളര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ പീഡിപ്പിച്ച കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഉമ്മൻ ചാണ്ടിക്ക് ക്ലിന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിക്കാരിക്കും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.

നേരത്തെ പ്രസ്തുത ആരോപണത്തില്‍ കോൺഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അതേസമയം നേരത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടിയും കോടതി അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.