നിതിന്‍ രാജിന്റെ മരണം വേദനാജനകം; കുറ്റക്കാർക്ക് മാപ്പില്ല: മുഖ്യമന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം വേദനാജനകമാണെന്നും പുരോഗമന കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണെന്നും, കേരളമൊട്ടാകെ നിതിൻ രാജിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നതായും മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
ക്യാമ്പസുകളിൽ നിലനിൽക്കുന്ന ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് വേമുല ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം കൊണ്ടുവന്ന യുജിസി മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജാതിവിവേചനം ഉൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ സമൂഹം ഒരുമിച്ച് നിലകൊള്ളേണ്ട സമയമാണിതെന്നും മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.


