രാജാവിന് മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന അവസ്ഥയെ ആണ് ജനാധിപത്യം എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്: യെച്ചൂരി

single-img
14 April 2023

കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ ഓരോ ദിവസവും പ്രസക്തമാകുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കിടയിലുള്ള സമത്വം ആണ് അംബേദ്കര്‍ സ്വപ്നം കണ്ടത്. എന്നാൽ ഇന്ന് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചു.

പുരാതന കാലം മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടായിരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ രാജാവിന് മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന അവസ്ഥയെ ആണ് ജനാധിപത്യം എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചതെന്ന് യെച്ചൂരി പരിഹസിച്ചു.

രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ദൗത്യമെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു. ജനങ്ങളുടെ പോരാട്ടം ശക്തിപ്പെടുത്തുക, മതനിരപേക്ഷ ശക്തികളെ ബിജെപിക്ക് എതിരായി അണിനിരത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ കടമയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ദൗത്യത്തിന് ഓരോ സംസ്ഥാനത്തും ശക്തമായ കക്ഷി മുന്‍കൈ എടുക്കണമെന്ന നിര്‍ദ്ദേശവും സീതാറാം യെച്ചൂരി മുന്നോട്ടുവച്ചു.