വാളയാർ സഹോദരിമാരുടെ ദുരൂഹമരണം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

single-img
25 October 2023

വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് സംശയം. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ കോടതി അനുമതി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘം സമർപ്പിച്ച ഹർജിയെ തുടർന്ന് പാലക്കാട് പോക്സോ കോടതിയുടേതാണ് നടപടി. പെൺകുട്ടികളുടെ അമ്മയുടെ മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹർജി വിധി പറയുന്നതിനായി ഈ മാസം 30ലേക്ക് മാറ്റിയിരുന്നു. വാളയാറിലെ ഒൻപതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മധു. 2021 ജനുവരിയിൽ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്നിന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2022 ഓഗസ്റ്റ് 10 ന് പാലക്കാട് പോക്സോ കോടതി ഈ കുറ്റപത്രം തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.