നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകം; പിഞ്ചു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നടപടി: മന്ത്രി രമേശ് ചെന്നിത്തല

single-img
1 June 2026

നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കൊലപാതകം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും ഒരു ദയയും അക്കാര്യത്തിൽ ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

അതേസമയം, അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ക്രൂര പീഡനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.

അതിനിടെ, ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി അർഷിദിന്റെ അച്ഛന്റെ അമ്മ ഷീന രംഗത്തെത്തി.തങ്ങളുടെ കുട്ടിയെ കൊന്ന വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവും സഹോദരിയുമാണ്. ഇരുവരും ചേർന്ന് കുട്ടിയുടെ കയ്യിലെ പ്ലാസ്റ്റർ അടക്കം കത്തിച്ചാണ് തെളിവ് നശിപ്പിച്ചത്. ഇരുവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചോദ്യം ചെയ്യണമെന്നും ഷീന ആവശ്യപ്പെട്ടു.