മന്ത്രി മുഹമ്മദ് റിയാസും കെ ടി ജലീലൂം പോപ്പുലര്‍ ഫ്രണ്ടുകാർ: പിസി ജോർജ്

single-img
26 September 2022

സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുന്‍ മന്ത്രി കെ ടി ജലീലൂം പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന അധിക്ഷേപ പരാമർശവുമായി പിസി ജോർജ്. മുഹമ്മദ് റിയാസിനെതിരെ എന്‍ഐഎ അന്വേഷണമുണ്ടെന്നും അതിൽ പിണറായി വിജയന്‍ അകത്തുപോകുമെന്നും പി സി ജോര്‍ജ് ‘ഷെകെയ്‌ന’ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ആരോപിച്ചു.

മുൻ മന്ത്രിയായ കെ ടി ജലീല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളാണ്. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എന്‍ഐഎയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എല്ലാവിധ വളവും വെച്ചുകൊടുക്കുന്ന ആള്‍ പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി റിയാസിന് മകളെ കെട്ടിച്ചു കൊടുത്തില്ലേ. പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് വച്ചുനടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്‌സല്‍ ഖാസിമിയെ അന്നു തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് അതുണ്ടാകാത്തതെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. മുഹമ്മദ് റിയാസും കെ ടി ജലീലുമാണ് ഇതിന്റെ നേതാക്കളെന്നും പി സി ജോര്‍ജ് ആരോപിച്ചു.

‘ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി അമേരിക്കയില്‍ ചികിത്സിക്കാന്‍ പോയതാണ് എന്നാണ് പറയുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നില്ല. ആശുപത്രിയില്‍ പോയിട്ട് പത്തുമിനുട്ട് നിന്നു. അതുകഴിഞ്ഞ് എട്ടുദിവസം യുഎഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ ആയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ നടത്തി. ഇതൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായും മുസ്ലീം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്നും’, പി സി ജോര്‍ജ് പറഞ്ഞു.