എം ജി റോഡിലെ പാർക്കിങ്ങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് ; വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ റദ്ദാക്കും; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നഗരസഭ

single-img
9 October 2022

ആയൂർവേദ കോളേജിന് മുൻവശത്തെ ദേവസ്വംബോർഡ് ബിൽഡിങ്ങിന് സമീപം പാർക്കിങ്ങ് ഏര്യ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്ന് തിരുവനന്തപുരം നഗരസഭ. സംഭവം വിവാദമായതോടെ മന്ത്രി മുഹമ്മദ് റിയാസ് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിതാണോയെന്നാണ് പരിശോധിക്കുന്നത്. ഇതിന് പിന്നാലെയാണ് നഗരസഭയുടെ വിശദീകരണം വന്നിരിക്കുന്നത്.

നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്.പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്.

ഈ തുക നഗരസഭ അല്ല സ്വീകരിക്കുന്നത്. ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നൽകും. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിങ്ങ് ഏര്യ വാടകയ്ക്ക് നൽകാറുണ്ട്. ഈ പ്രദേശത്ത് വാർഡന്മാർ കാശ് പിരിക്കാറില്ലെന്നും നഗരസഭാ പറയുന്നു .മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകും.എന്നാൽ ഇവിടെ പാർക്കിംഗിനായി എത്തുന്ന ആരെയും തടയാൻ അപേക്ഷകന് അധികാരമില്ല.

ആയൂർവേദ കോളേജിന് സമീപത്തെ ബിൽഡിംഗിന് മുൻവശത്തെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു. മേയറുടെ അദ്ധ്യക്ഷതയിൽ 13/6/ 22 ൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തിൽ ഇവിടെ പാർക്കിംഗ് സ്ഥലം വാടകയ്ക്ക് നൽകുകയും ചെയ്തു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ,ഉന്നത PWD ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയ്യാറാക്കിയ കരാറിൽ അതു വഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിങ്ങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്.ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.