മാര്‍ലോണ്‍ സാമുവല്‍സിന് ആറ് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്

single-img
23 November 2023

വെസ്റ്റ് ഇന്‍ഡീസ് മുന്‍ സൂപ്പർ താരം മാര്‍ലോണ്‍ സാമുവല്‍സിന് ആറ് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി നിയമലംഘനത്തിനാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഈ മാസം 11 മുതല്‍ വിലക്ക് നിലവില്‍വന്നു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത്, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തത്, അന്വേഷണ ഉദ്യോഗസ്ഥരുമായ സഹകരിക്കാതിരുന്നത്, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങള്‍ മറച്ചുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് സാമുവല്‍സിനെതിരെ ചുമത്തിയത്.

2020ലായിരുന്നു താരം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ചത്. ഇരുപത് വർഷത്തോളം നീളുന്ന കരിയറാണ് സാമുവല്‍സിന്റേത്. വെസ്റ്റ് ഇന്‍ഡീസ് ലോക് ചാമ്പ്യന്മാരായ രണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലും ബാറ്റ് കൊണ്ട് സാമുവല്‍സ് തിളങ്ങിയിരുന്നു.

2012ൽ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ 56 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത സാമുവല്‍സ് 2016-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 66 പന്തില്‍ നിന്ന് 85 റണ്‍സും നേടി.ഈ വര്‍ഷം ഓഗസ്റ്റിലാണ് സാമുവല്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2019ലെ അബുദാബി ടി10യുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അന്ന് കര്‍ണാടക ടസ്‌കേഴ്‌സിന്റെ ഭാഗമായിരുന്നുവെങ്കിലും സാമുവല്‍സ് കളിച്ചിരുന്നില്ല.