മാമ്പഴ മോഷണം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

single-img
5 October 2022

മാമ്പഴ മോഷണക്കേസിൽ ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിനെ സസ്പെൻഡ് ചെയ്തു. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി, പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത നടപടി എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ.

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.