ഡിവൈഎഫ്ഐ നേതൃത്വത്തിൽ വൻ അഴിച്ചുപണി; ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റാകും

single-img
14 August 2026

ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. മുൻ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റാകും.

കല്ല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. വിജിനാണ് പുതിയ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുക. സിപിഎം സംസ്ഥാന നേതൃയോഗത്തിലാണ് പുതിയ ഭാരവാഹികളെ സംബന്ധിച്ച സുപ്രധാന ധാരണയായത്.

കൊല്ലം ജില്ലയിൽ നിന്നുള്ള പ്രമുഖ വനിതാ യുവ നേതാവാണ് ചിന്ത ജെറോം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ചിന്തയ്ക്ക് സംസ്ഥാന ദേശീയ നേതൃത്വങ്ങളിലുള്ള വലിയ സ്വാധീനം പുതിയ ചുമതല ലഭിക്കുന്നതിൽ നിർണ്ണായകമായി.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പേരും ചില പ്രമുഖർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒടുവിൽ ചിന്ത ജെറോമിന്റെ പേരിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പച്ചക്കൊടി കാട്ടുകയായിരുന്നു.

രണ്ടാം തവണയും കല്ല്യാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം. വിജിൻ മികച്ച സംഘാടക മികവുള്ള നേതാവാണ്. മുൻപ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച പരിചയസമ്പത്താണ് വിജിനെ ഡിവൈഎഫ്ഐയുടെ അമരത്തേക്ക് എത്തിച്ചത്.

യുവജന സംഘടനയിൽ 38 വയസ്സെന്ന പ്രായപരിധി കർശനമാക്കിയ പാർട്ടി തിരുമാനം വിജിന് അനുഗ്രഹമായി മാറി. പ്രായപരിധി നടപ്പിലാക്കുന്നതിൽ എം.വി. ഗോവിന്ദന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ ചില വിമർശനങ്ങൾ ഉയർന്നുവെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ നേതൃത്വം തയ്യാറായില്ല.

ത്രിശൂരിൽ വെച്ച് ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ നേതൃത്വം വരുന്നതോടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ സംസ്ഥാന ഭാരവാഹികളെ മാറ്റിപ്രതിഷ്ഠിക്കാറുണ്ടെങ്കിലും ഇത്തവണ നാല് വർഷത്തിന് ശേഷമാണ് പുതിയ നേതൃമാറ്റം നടക്കുന്നത്. പത്തനംതിട്ടയിൽ നടന്ന മുൻ സമ്മേളനത്തിലാണ് വി.കെ. സനോജും വി. വസീഫും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ അഴിച്ചുപണിയോടെ സംഘടനയിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. പ്രായപരിധി കർശനമാക്കിയതോടെ പല പ്രമുഖ മുതിർന്ന നേതാക്കളും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താകും.