വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി

single-img
29 August 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍.

തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സര്‍ക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച്‌ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാക്സിനേഷന്‍ നടത്തിയെന്നു ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളര്‍ത്താന്‍ അനുമതിയുണ്ടാകില്ല. ഇതു സംബന്ധിച്ച്‌ കര്‍ശന നിര്‍ദേശം നല്‍കി പഞ്ചായത്ത് സെക്രട്ടറിമാര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്നും നിര്‍ദേഷത്തില്‍ പറയുന്നു.

ജനിക്കുന്ന സമയം തന്നെ നായ്ക്കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ചും പേവിഷബാധ, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്ക്കെതിരെയും ബോധവത്കരണം നല്‍കണം. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും കാലാകാലങ്ങളില്‍ വാക്സിനേഷന്‍ നിര്‍ബന്ധമായി എടുക്കുന്നതിന് മൃ​ഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.