കാട്ടാക്കടയിൽ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല: ആനത്തലവട്ടം ആനന്ദൻ

single-img
24 September 2022

കാട്ടാക്കട കെഎസ് ആർടിസി ഡിപ്പോയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷൻ പുതുക്കി നൽകാൻ ആവശ്യപ്പെട്ട രക്ഷിതാവിനെ ജീവനക്കാർ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ. ബഹളം ഉണ്ടായപ്പോൾ വിദ്യാർത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു.

അവിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും ട്രാൻസ്ഫർ വാങ്ങിയ ജീവനക്കാരൻ ഇപ്പോൾ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ലെന്നും അദ്ദേഹം അപറഞ്ഞു.

ഒരു തൊഴിലാളി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം . അല്ലാതെ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. രക്ഷിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണ്. ജീവനക്കാർ പൊലീസിനെ വിളിച്ചപ്പോള്‍ പരാതിക്കാര്‍ പോകാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോയത്.

സംഭവസ്ഥലത്തിൽ ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണം.’ -ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.