കെഎസ്ഇബിയുടെ ഹ്രസ്വകാല വൈദ്യുതി ടെണ്ടർ അല്‍പസമയത്തിനകം തുറക്കും

single-img
4 September 2023

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഹ്രസ്വകാല വൈദ്യുതി ടെണ്ടർ അല്‍പസമയത്തിനകം തുറക്കും. അദാനി പവർ കമ്പനി, ഡിബി പവര്‍ എന്നീ രണ്ട് കമ്പനികൾ മാത്രമാണ് ടെൻഡറിൽ പങ്കെടുക്കുന്നത്. നേരത്തെ റദ്ദാക്കിയ കരാറിലെ മൂന്ന് കമ്പനികൾ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് കെഎസ്ഇബി ഹ്രസ്വകാല ടെണ്ടർ തുറക്കുന്നത്.

500 മെഗാവാട്ട് വൈദ്യുതി പ്രതിദിനം വാങ്ങാനുള്ള കരാറിനുള്ള ടെണ്ടറാണ് ഇന്ന് തുറക്കുന്നത്. ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുത വാങ്ങാനുള്ള ടെണ്ടര്‍ നാളെ തുറക്കും. അടുത്ത മഴക്കാലത്ത് തിരികെ നല്‍കുമെന്ന വ്യവസ്ഥയില്‍ സ്വാപ് അടിസ്ഥാനത്തില്‍ 500 മെഗാവാട്ട് വൈദ്യുത വാങ്ങുന്നതിനുള്ള ടെണ്ടര്‍ 6 ന് തുറക്കും. ഈ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ അടുത്ത മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ കഴിയൂ. ടെണ്ടര്‍ ഉറപ്പിച്ചാലും വൈദ്യുത ലഭിച്ച് തുടങ്ങാന്‍ അടുത്ത മാസമാകും.

സമയത്ത് മഴ കിട്ടാത്തനിനാൽ റിസര്‍വോയറുകളുടെ അവസ്ഥ ആശാസ്യമല്ല. കുറഞ്ഞ ഉദ്പാദന നിരക്കും കൂടിയ ഉപഭോഗവുമായതോടെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് സംസ്ഥാനം  മുന്നോട്ട് പോകുന്നത്. വൈദ്യുതി നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ജനം സഹകരിക്കണമെന്ന് കെഎസ്ഇബി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഉപഭോഗം കൂടിയ മണിക്കൂറുകളിൽ കര്‍ശന നിയന്ത്രണം വേണമെന്ന് മന്ത്രിയും കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങുന്നത്.