കെ-റെയിൽ പ്രക്ഷോഭം; കേസുകൾ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, കോടതിയാണ് : പി രാജീവ്

single-img
22 May 2026

കെ-റെയിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, മറിച്ച് കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ് വ്യക്തമാക്കി. സർക്കാരിന് കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിക്കാമെങ്കിലും, അത് അനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ശബരിമല കേസിലും ഇതേ നടപടിക്രമമാണ് പാലിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് ബദൽ മാർഗങ്ങളുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പി രാജീവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുൻപ് 14 തവണ പൊലീസ് സന്ദർശിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥലത്താണ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ പ്രകോപനപരമായ നടപടികൾ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ചുകൊണ്ടുള്ള പൊലീസ് നീക്കം ദുരൂഹമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ വിഷയം പരിഹരിക്കാൻ ഇടപെടലുകൾ നടത്തിയിരുന്നുവെന്നും, സ്ഥലവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി മുൻ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിലും പി രാജീവ് പ്രതികരിച്ചു. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ എന്നും, അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം മാത്രം ഇത് പ്രതികാരനടപടിയാണോ എന്ന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.