കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പു നൽകി ജോ ബൈഡന്‍

single-img
7 October 2022

വാഷിംഗ്ടണ്‍: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് മാപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ്.

കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്ബാണ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം പാലിച്ചത്. മരിജുവാന കൈവശം വെച്ച കുറ്റത്തിന് ശിക്ഷിപ്പെട്ട എല്ലാവര്‍ക്കും മാപ്പ് നല്‍കുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വില്‍പന, പ്രായപൂര്‍ത്തിയാകാത്തവരുടെ ഉപയോ​ഗം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ സ്റ്റേറ്റ് ​ഗവര്‍ണര്‍മാരോടും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. അതേസമയം, കഞ്ചാവ് പൂര്‍ണമായി നിയമവിധേയമാക്കുന്നതിനെക്കുറിച്ച്‌ ബൈഡന്‍ മൗനം പാലിച്ചു. 2019-ല്‍ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സര്‍ക്കാര്‍ രേഖകളില്‍ കണക്കാക്കുന്ന വസ്തു കൈവശം വെച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനോ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. മാപ്പ് നല്‍കിയതിനു പുറമേ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാന്‍ നിയമ, ആരോഗ്യ വകുപ്പുകള്‍ക്കും ബൈഡന്‍ നിര്‍ദ്ദേശം നല്‍കി.

വാഷിംഗ്ടണില്‍ മാത്രം നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് ദയാഹര്‍ജി നല്‍കും. കഞ്ചാവ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമം 6,500 ഓളം ആളുകളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.