യുദ്ധം വിജയിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി; അമേരിക്ക കീഴടങ്ങും വരെ പോരാട്ടം തുടരുമെന്ന് ഇറാൻ

ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. അമേരിക്ക കീഴടങ്ങും വരെ പോരാട്ടം തുടരുമെന്നാണ് ഇറാന്റെ നിലപാട്. ഇറാനെതിരായ യുദ്ധം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ പ്രതികരണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കുന്നത്.
യുദ്ധം, ചര്‍ച്ച, വെടിനിര്‍ത്തല്‍ എന്നിവ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. തങ്ങള്‍ക്കെതിരെ യുഎസ്- ഇസ്രായേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം ഇറാന്‍ തിരിച്ചടിക്കുന്നത് തുടരും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ശത്രുക്കളായി കാണുന്നില്ല. ഇറാന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അന്യായമായ യുദ്ധമാണിത്. ശക്തമായി തിരിച്ചടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നും പ്രസ്താവന വ്യക്തമാക്കുന്നു.
‘സര്‍വ്വശക്തനായ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, നിങ്ങളുടെ കീഴടങ്ങല്‍ വരെ ഈ യുദ്ധം തുടരും. കൂടുതല്‍ വിനാശകരമായ ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാവുക’ എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനിയന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ കമാന്‍ഡ് ഖതം അല്‍അന്‍ബി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ, ഇറാനെതിരായ സൈനിക ദൗത്യമായ ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയിച്ചെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്.
‘ഇന്ന് രാത്രി, പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നുവെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞത്. ഞങ്ങള്‍ ലക്ഷ്യം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു. അവരുടെ നാവികസേനയെ തകര്‍ത്തു. വ്യോമസേന നാശത്തിലാണ്. ഇറാന്റെ നേതൃത്വം ഒന്നടങ്കം ഇല്ലാതായി’ എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.


