ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് നൽകാതിരിക്കാനാവില്ല: കേരളാ ഹൈക്കോടതി

single-img
1 February 2023

വാഹനമോടിച്ച സമയം ഡ്രൈവർ മദ്യം കഴിച്ചിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി. അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് ആനുകൂല്യം നൽകാതിരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.

പോളിസിയുടെ സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്.എന്നിരുന്നാലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണ് എന്ന് കോടതി വ്യക്തമാക്കി.

2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ എന്ന വ്യക്തിക്ക് കാറപകടത്തിൽ പരുക്കേറ്റിരുന്നു. ഗിരിവാസൻ എന്നയാൾ ഓടിച്ച കാറിടിച്ചാണ്  റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ച്ച ആശുപത്രിയിൽ ചികിത്സയിലും തുടർന്ന് ആറ് മാസം വീട്ടിൽ വിശ്രമത്തിലും റാഷിദ് കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ റാഷിദ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്സ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്.

ട്രൈബ്യൂണൽ നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹർജിയിലാണ്‌ ഇപ്പോൾ ജസ്റ്റിസ് സോഫി തോമസസിൻ്റെ ഉത്തരവ്.തുടർന്ന് ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക് പുറമെ 39000 രൂപ കൂടി ഹർജിക്കാരന് നൽകാൻ കോടതി നിർദ്ദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹർജിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനാണ് ഉത്തരവ്. അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.