പൂനെയില്‍ കൈയ്യക്ഷരം മോശമാണെന്ന് ആരോപിച്ച്‌ ആറ് വയസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചു

single-img
6 December 2022

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൈയ്യക്ഷരം മോശമാണെന്ന് ആരോപിച്ച്‌ ആറ് വയസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി.

സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 506 വകുപ്പ് പ്രകാരമാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തതെന്ന് വാന്‍വാടി പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം പറത്തറിയുന്നത്. കുട്ടിയുടെ നോട്ട് ബുക്ക് പരിശോധിച്ച അധ്യാപിക കൈയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വടികൊണ്ട് തല്ലുകയായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിക്കരുതെന്ന് അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും രക്ഷാതാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കുട്ടിയുടെ കൈയ്യില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് അധ്യാപിക അടിച്ച വിവരം വീട്ടിലറിയുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സ്കൂളധികൃതരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്ത ശേഷം അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുമെന്നും വാന്‍വാടി പൊലീസ് വ്യക്തമാക്കി. അതേസമയം അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാത്ത പൊലീസിനെതിരെ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.