എനിക്ക് പിന്‍ഗാമികളില്ല ; രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്‍ഗാമികളെന്ന് പ്രധാനമന്ത്രി

single-img
21 May 2024

തനിക്ക് പിന്‍ഗാമികളില്ലെന്നും ഈ രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്‍ഗാമികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയ്ക്ക് വേണ്ടിയാണ് ഇന്‍ഡ്യ മുന്നണി നിലകൊള്ളുന്നത്.

വരുന്ന ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. അയോദ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ അഴിമതിക്കാരുമായി ഭക്ഷണം കഴിക്കുകയാണെന്നും മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് ഭക്ഷണം കഴിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതികരണം.

കോൺഗ്രസിലെ നെഹ്റു മുതല്‍ രാഹുല്‍ ഗാന്ധി വരെ ഈ കുടുംബത്തിലെ എല്ലാ പ്രധാനമന്ത്രിമാരും പട്ടികജാതി-പട്ടിക വര്‍ഗ സംവരണത്തിന് എതിരായിരുന്നു. വോട്ട് ജിഹാദിന്റെ ആളുകളോട് മാത്രമാണ് ഇവര്‍ക്ക് താല്‍പര്യമെന്നും നരേന്ദ്രമോദി പറഞ്ഞു. സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡ്യ സഖ്യത്തിന് ഭരണഘടന മാറ്റിയെഴുതണം. അന്ന് അംബേദ്കര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍ നെഹ്റു പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അനുവദിക്കില്ലായിരുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.