ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെണ്‍കുട്ടിയെയും വെക്കാറില്ല.; പരാതി കൊടുത്താല്‍ പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം: ജൂഡ് ആന്റണി
2018 എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ജൂഡ് ആന്റണിയുടെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് . തനിക്ക് വിഷയങ്ങളിൽ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതവും ദേഷ്യവും ഉണ്ടെന്നും സ്ത്രീകളെ തന്റെ സഹസംവിധായകരായി നിര്‍ത്താത്തതിനെക്കുറിച്ചും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞത് വൈറലാകുകയാണ്. ‘സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാറില്ല. പക്ഷെ ചില സമയത്ത് അങ്ങനെ നോക്കേണ്ടി വരുന്നത് കൊണ്ടാണ് പേടിച്ച് മാറുന്നത്. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ഒരു പെണ്‍കുട്ടിയെയും വെക്കാറില്ല.
ഞാൻ എന്റെ അസിസ്റ്റന്റ് ഡയറക്ടറോടൊക്കെ ഭയങ്കര ദേഷ്യത്തില്‍ സംസാരിക്കും. ഏതെങ്കിലും ഒരു സമയത്ത് അറിയാതെ പറഞ്ഞ് പോയാല്‍ മീടൂ എന്ന് പറഞ്ഞ് അവളൊരു പരാതി കൊടുത്താല്‍ പിന്നെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കണം. അത്തരത്തിലുള്ള പേടി വരാനുള്ള കാരണം സ്ത്രീകളും പുരുഷനുമായുള്ള ഇന്ററാക്ഷന് സമൂഹം സ്പേസ് കൊടുക്കാത്തതാണ്”’- ജൂഡ് ആന്റണി പറയുന്നു.
വിദേശ രാജ്യങ്ങളിൽ പോയി ഒരു സ്ത്രീയോട് നിങ്ങള്‍ ആദ്യം ഇരിക്കൂ എന്ന് പറഞ്ഞാല്‍ എന്തിനാണ് ഞാൻ ആദ്യം ഇരിക്കുന്നതെന്ന് അവര്‍ ചോദിക്കും. സ്ത്രീ ആണെന്ന് പറഞ്ഞ് പ്രത്യേക ബഹുമാനം കൊടുത്താല്‍ അവരെ കളിയാക്കുന്നത് പോലെയാണ്. ഞാൻ സിനിമ ചെയ്യുമ്പോള്‍ സ്ത്രീ കഥാപാത്രത്തിന് സിനിമയാണെന്ന് ചിന്തിക്കുന്നത് മാര്‍ക്കറ്റ് ചെയ്യുന്ന സമയത്താണെന്നും ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.