ഏകീകൃത കുര്‍ബാനയെച്ചൊല്ലം സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും;പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

single-img
27 November 2022

എറണാകുളം:ഏകീകൃത കുര്‍ബാനയെച്ചൊല്ലം സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും.പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ഇതിനായി പൊലീസ് ശുപാര്‍ശ നല്‍കും.തീരുമാനം വരും വരെ പള്ളി അടച്ചിടും സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് പോലീസിന്‍റെ തീരുമാനം.രാവിലെ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നില്‍ തടഞഞിരുന്നു

തര്‍ക്കത്തിനൊടുവില്‍ കുര്‍ബ്ബാന ചൊല്ലാതെ ആന്‍ഡ്രൂസ് താഴത്ത് മടങ്ങി. അനുരജ്ഞനത്തിന് തയ്യാറാകാത്ത ഔദ്യോഗിക – വിമത പക്ഷങ്ങള്‍ പ്രതിഷേധവുമായി ബസിലിക്കയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച സാഹചര്യത്തിലാണ് പള്ളി അടച്ചിടാന്‍ പോലീസ് തീരുമാനിച്ചത്.

രാവിലെ ആറ് മണിക്കാണ് ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്‍്റെ ഏകീകൃത ക്രമത്തിലുള്ള കുര്‍ബാന സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ മുമ്ബേ ഔദ്യോഗിക – വിമത പക്ഷങ്ങളിലെ വിശ്വാസികള്‍ ബസിലിക്കയ്ക്ക് മുന്നില്‍ എത്തിയിരുന്നു. ഏകീകൃത കുര്‍ബ്ബാന ചൊല്ലാന്‍ ബിഷപ്പിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത് വിമതപക്ഷം ബസിലിക്ക അകത്ത് നിന്ന് പൂട്ടി. ബിഷപ്പിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച്‌ ഒദ്യോഗിക പക്ഷം റോഡില്‍ നിലയുറപ്പിച്ചു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കുര്‍ബ്ബാന അര്‍പ്പിക്കാനായി പുലര്‍ച്ചെ അഞ്ചേമുക്കാലിന് തന്നെ അപ്പസ്തോലിക് അഡ്മിമിനിസ്ട്രേറ്റര്‍ കൂടിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയ്ക്ക് മുന്നിലെത്തി. ബിഷപ്പിനെ വിമതപക്ഷം തടഞ്ഞു. ഇതോടെ സംഘര്‍ഷമായി. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നതായതോടെ ബിഷപ്പ് തൊട്ടപ്പുറത്തെ അതിരൂപത ആസ്ഥാനത്തേക്ക് പോകാന്‍ ശ്രമിച്ചു. ഇവിടുത്തെ ഗെയ്റ്റും അടച്ചതോടെ കുര്‍ബാന ചെല്ലാതെ താഴത്ത് മടങ്ങി.

ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ ഒരു കൂട്ടം വിശ്വസികള്‍ അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച്‌ കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. ഇതോടെ പൊലീസ് ഇടപെട്ട് ആളുകളെ വിരട്ടിയോടിച്ചു.ബിഷപ്പ് മടങ്ങിയതോടെ വിമതപക്ഷം ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പിച്ചു. പിന്നലെ ഔദ്യോഗിക പക്ഷം ബസിലിക്കയുടെ ഗെയ്റ്റ് പുറത്ത് നിന്ന് പൂട്ടി ഉപരോധം തുടങ്ങി. ഇതോടെ ബസിലിക്കയില്‍ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് മാറ്റി. സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ബ്രോഡ് വേയില്‍ ഗതാഗതം സ്തംഭിച്ചത്.