കേരളത്തിലെ പോളിങ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ആശങ്ക ഉയരുന്നു
21 April 2026

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം പിന്നിട്ടിട്ടും പോളിങ് ശതമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശമായി 79.63 ശതമാനമെന്ന കണക്ക് മാത്രമാണ് മുമ്പ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചിരുന്നത്.
സർവീസ് വോട്ടുകളും തിരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വോട്ടുകളും ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നാണ് വിവരം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമേ കൃത്യമായ കണക്ക് പുറത്തുവിടൂവെന്നാണ് വിശദീകരണം. എന്നാൽ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
തപാൽ വോട്ടുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ തകരാറിലായതും ആശങ്ക കൂട്ടിയിട്ടുണ്ട്. kerala.electone.in സൈറ്റ് രണ്ടുദിവസമായി പ്രവർത്തനരഹിതമായതോടെ അപേക്ഷകളുടെയും വോട്ടിന്റെയും വിവരങ്ങൾ ലഭ്യമല്ല.


