ബാലറ്റ് പേപ്പറിൽ മത്സരിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോ? ; വെല്ലുവിളിയുമായി പ്രിയങ്ക ഗാന്ധി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (EVM) ഉപയോഗിക്കാതെ, ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു നീതിയുക്തമായ തിരഞ്ഞെടുപ്പിന് ബിജെപിയെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര രംഗത്തെത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് മത്സരിച്ചാൽ ബിജെപി ഒരിക്കലും വിജയിക്കില്ലെന്നും അവർക്ക് അത് നന്നായി അറിയാമെന്നും ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് മോഷ്ടിച്ചവർ, അധികാരം വിടുക) റാലിയെ അഭിസംബോധന ചെയ്യവെ പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ നിലവിലെ സർക്കാർ തകർക്കുകയാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സംശയങ്ങൾ ഉണ്ടാക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്ന് പറയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടർ പട്ടിക, മാതൃകാ പെരുമാറ്റച്ചട്ടം, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഇ.വി.എം, ഫലം തുടങ്ങിയ എല്ലാ ഘട്ടങ്ങളെയും കമ്മീഷൻ സംശയാസ്പദമാക്കി.വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം കവർന്നെടുക്കാൻ ഗൂഢാലോചന നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ ഒരു ദിവസം രാജ്യത്തിന് മറുപടി പറയേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും ഈ മൂന്ന് പേരുകൾ രാജ്യം മറക്കില്ല. രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും നിലവിലെ സർക്കാർ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. യുവാക്കൾ വിലക്കയറ്റം, തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച എന്നിവയുമായി മല്ലിടുകയാണെന്നും അവർ പറഞ്ഞു.


