തളിപ്പറമ്പിലെ തോൽവി: എൽഡിഎഫ് വോട്ട് 11 ശതമാനത്തിലധികം കുറഞ്ഞത് പ്രധാന കാരണം; പിണറായി വിജയൻ

single-img
31 August 2026

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം 2021നെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ട് വിഹിതം 11 ശതമാനത്തിലധികം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിന്നിരുന്ന ചിലർ ഇത്തവണ മാറിച്ചിന്തിച്ചതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ നടന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

2021ൽ എം.വി. ഗോവിന്ദൻ മത്സരിച്ചപ്പോൾ തളിപ്പറമ്പിൽ എൽഡിഎഫിന് 52 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. സാധാരണഗതിയിൽ എൽഡിഎഫ് വിജയിക്കേണ്ട മണ്ഡലമായാണ് തളിപ്പറമ്പിനെ കാണുന്നതെന്നും പിണറായി പറഞ്ഞു. എന്നാൽ ഇത്തവണ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ 11 ശതമാനത്തിലധികം കുറവുണ്ടായി. അതേസമയം കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിൽ വലിയ മാറ്റമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതും എൽഡിഎഫിന്റെ വോട്ട് ചോരാൻ കാരണമായതായി പിണറായി വിജയൻ പറഞ്ഞു. നേരത്തെ പാർട്ടിയോടൊപ്പം നേതൃതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരാൾ പിന്നീട് പാർട്ടിയെ വഞ്ചിക്കുന്ന നിലപാടെടുത്ത് സ്ഥാനാർഥിയായി രംഗത്തെത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മറ്റ് പ്രചാരണങ്ങൾക്കൊപ്പം ഈ സ്ഥാനാർഥിത്വവും എൽഡിഎഫിന്റെ വോട്ട് കുറയാൻ ഇടയാക്കിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

സിപിഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിലകൊണ്ടിരുന്ന ചിലർ ഇത്തവണ മാറിച്ചിന്തിച്ചത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും പിണറായി പറഞ്ഞു. എൽഡിഎഫും സിപിഎമ്മും നേരിട്ടത് രാഷ്ട്രീയ പരാജയമാണെന്നും അത് ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പിലെ വോട്ട് ചോർച്ചയുടെ യഥാർഥ കാരണങ്ങൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിനാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു.