ട്രെക്കിംഗിനിടെ കൊല്ലപ്പെട്ട വ്യവസായി കേതൻ അഗർവാളിന്റെ മരണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

single-img
24 June 2026

മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് ട്രെക്കിംഗിനിടെ കൊല്ലപ്പെട്ട വ്യവസായി കേതൻ അഗർവാളിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് നാല് ദിവസം മുൻപ് പ്രതികൾ കേതനെ ഇല്ലാതാക്കാൻ മറ്റൊരു ശ്രമം കൂടി നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

ജൂൺ 14-ന് ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വധു സിയ ഗോയലും സംഘവും കേതനെ താഴേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും, കുറ്റിച്ചെടിയിൽ പിടുത്തം കിട്ടിയതിനാൽ അന്ന് കേതൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംശയം ഒഴിവാക്കാൻ അന്ന് പ്രതികൾ പാമ്പിനെ കണ്ടെന്ന് അഭിനയിക്കുകയും ചെയ്തു.

ഈ ആദ്യശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ജൂൺ 18-ന് വീണ്ടും കേതനെ കോട്ടയിലേക്ക് കൊണ്ടുപോയി കൃത്യം നിർവഹിച്ചതെന്ന് പ്രതികൾ മൊഴി നൽകി. പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കേതന്റെ കുടുംബത്തിന്റെ സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതിശ്രുത വധു സിയ ഗോയലിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.

ഏറെ ആഡംബരത്തോടെ നവംബർ 25-ന് നടക്കാനിരുന്ന വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾക്കിടയിലാണ് ഈ അരുംകൊല നടന്നത്. ജയ്പൂരിൽ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ ബുക്ക് ചെയ്തിരുന്നു. കേതന്റെ മരണവിവരം പൊലീസിനെ അറിയിച്ചതും സിയ തന്നെയായിരുന്നു. മരണശേഷം സമൂഹമാധ്യമങ്ങളിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച സിയ, തനിക്ക് നഷ്ടമായത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പ്രതിശ്രുത വരനെയാണെന്നും, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ലെന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൊലപാതകത്തിന്റെ ആസൂത്രകൻ താൻ തന്നെയാണെന്ന് സിയ ഒളിപ്പിച്ചുവെച്ചാണ് ഈ നാടകം കളിച്ചത്.