ജയിലിന് ചുറ്റും കാവലായി മുതലകൾ ; പുതിയ നിയമം നടപ്പാക്കാൻ ഇസ്രയേൽ

ജയിലുകളിൽ നിന്നുള്ള തടവുചാട്ടം തടയുന്നതിനായി പുതിയ മാർഗങ്ങളുമായി ഇസ്രയേലി സർക്കാർ. ജയിലിന് ചുറ്റും കാവലായി മുതലകളെ നിയോഗിക്കാനുള്ള പുതിയ നിയമം രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സിൽമാൻ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് മാറ്റി ‘സുരക്ഷാ ആവശ്യങ്ങൾക്കായി വളർത്താവുന്ന ജീവികൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഇതിന് നിയമപരമായ വഴിയൊരുങ്ങിയത്.
തടവുകാർ രക്ഷപ്പെടുന്നത് തടയാൻ മുതലകളെ ഉപയോഗിക്കാനുള്ള നീക്കത്തെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും സ്വാഗതം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ വിന്യസിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് പോരാളികൾ ഉൾപ്പെടെയുള്ള നിരവധി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഇസ്രയേലിലെ പ്രധാന ജയിലുകളിൽ ഒന്നാണിത്.
ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ മുതലകളെ വളർത്തുക. ഫ്ലോറിഡയിലെ ‘അലിഗേറ്റർ അൽകാട്രാസ്’ മാതൃകയിൽ തടവുകാർക്ക് ചുറ്റും മുതലകളെ കാവൽ നിർത്തണമെന്ന നിർദേശം കഴിഞ്ഞ ഡിസംബറിൽ ബെൻ ഗ്വിർ മുന്നോട്ടുവെച്ചിരുന്നു. തുടക്കത്തിൽ ഈ നിർദേശത്തെ ഇസ്രയേൽ നേച്ചർ ആൻഡ് പാർക്സ് അതോറിറ്റി എതിർത്തിരുന്നെങ്കിലും പുതിയ നിയമഭേദഗതിയോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം.


