ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല: മുഖ്യമന്ത്രി

single-img
27 March 2026

ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ജനങ്ങള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. രാഷ്ട്രീയത്തില്‍ രണ്ട് ഗുണം രണ്ട് സമം നാല് എന്ന സാധാരണ കണക്കു ശാസ്ത്രമല്ല. ആ കണക്കിലായിരുന്നു പണ്ട് കോലീബി സഖ്യം ഉണ്ടാക്കിയത്. വടകരയിലും ബേപ്പൂരും. യുഡിഎഫിനും നല്ല വോട്ടുണ്ട്, ബിജെപിക്കും വോട്ടുണ്ട്. രണ്ടും കൂടി ചേര്‍ന്നാല്‍ ഞങ്ങളെ പരാജയപ്പെടുത്താമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ എന്തായിരുന്നു അവസാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

അന്ന് ബിജെപിക്കാരെ ജയിപ്പിച്ചു കൊടുക്കാമെന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ കാര്യങ്ങള്‍ പരസ്യമായതോടെ നാട്ടുകാര്‍ എതിരായി. ഇതേത്തുടര്‍ന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി സീറ്റിലും ഇടതുപക്ഷം നല്ല നിലയില്‍ വിജയിച്ചു വന്നു. നാട്ടുകാര്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവര്‍ക്കും സോദരന്മാരായി ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട്, ശുദ്ധ അസംബന്ധം പറയാന്‍ വിജി സതീശന് ഒരു മടിയുമില്ല. 1977 ല്‍ അവിടത്തെ സ്ഥിതിയെന്തായിരുന്നു എന്ന് അന്വേഷിച്ചു നോക്കണം. ആരായിരുന്നു ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്ന് അന്വേഷിക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം കൊടുക്കാന്‍ ആളുകളെ അയച്ചതെന്ന് താനാണെന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നയാള്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു. പിണറായി 1977 ല്‍ ആര്‍എസ്എസ് പിന്തുണയില്‍ വിജയിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.