പത്മകുമാറിനെതിരെ നടപടി എടുത്ത് സിപിഐഎം; പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

single-img
15 June 2026

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ജില്ലാ കമ്മിറ്റി അംഗവുമായി എ. പത്മകുമാറിനെതിരെ നടപടി എടുത്ത് സിപിഐഎം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ‍ഡോ. തോമസ് ഐസക് പങ്കെടുത്ത പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. എ. പത്മകുമാറിനെതിരെ തുടർനടപടിയുണ്ടാകുമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയത്.

പത്മകുമാറിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് സസ്പെൻഡ് ചെയ്തത്. കൂടുതൽ വിശദീകരണവും തേടും. എസ്ഐടി കുറ്റപത്രത്തിന് ശേഷം പാർട്ടി വിശദീകരണം തേടും. ഗുരുതരമായ കണ്ടെത്തൽ ഉണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകും. നിലവിൽ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.

കോടതി തീരുമാനം വരെ പാർട്ടി കാത്തുനിൽക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം, പത്മകുമാറിന്റെ സമ്മതതന്ത്രങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ നേതാക്കൾ നടത്തിയില്ല. ആത്മകഥ ആർക്കും എഴുതാം എന്നാണ് ഐസക്കിന്റെ പ്രതികരണം.

പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും ആവശ്യം ഉയർന്നിരുന്നു. നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നായിരുന്നു നിലപാട്. ഇതിനുപിന്നാലെയാണ് പാർട്ടി എ. പത്മകുമാറിനെതിരെ നടപടിയെടുത്തത്. സ്വർണക്കൊള്ള കേസ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് പാർട്ടി നടപടി.