അഴിമതിക്കാരെ സാഹചര്യ തെളിവുകൾ വെച്ചും ശിക്ഷിക്കാം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/12/sc-2.gif)
രാജ്യത്തെ അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട് നിർണ്ണായക വിധിയുമായി സുപ്രീംകോടതി. അഴിമതി നടത്തിയതിൽ നേരിട്ടുള്ള തെളിവില്ലെങ്കിലും നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതിയുടെ പുതിയ സുപ്രധാന വിധിയിൽ പറയുന്നത്.
ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.എസ് ബൊപ്പെണ്ണ, ജസ്റ്റിസ് വി.രാമസുബ്രമണ്യൻ, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരുൾപ്പെട്ടഅഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.
ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലെങ്കിലും അഴിമതിക്കാരെ സാഹചര്യ തെളിവുകൾ വെച്ചും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പരാതി നല്കുന്നയാൾ മരിക്കുകയോ കൂറുമാറുകയോ ചെയ്തുവെന്ന കാരണത്താൽ പ്രതിയായ പൊതുപ്രവർത്തകൻ കുറ്റവിമുക്തനാവില്ല.
കേസിലെ മറ്റ് രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഴിമതി വലിയ തോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ കർശന നടപടി വേണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബെഞ്ച് വ്യക്തമാക്കി
.