ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

single-img
22 February 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായ വിതരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ.രോഗമില്ലാത്ത ആളുകളെകൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി.

ഇത്തരത്തിലെ തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും. തിരുവനന്തപുരത്ത് ഒരു മൊബൈൽ നമ്പറിൽ നൽകിയ 16 അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. കൊല്ലം ജില്ലയിൽ പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളി മൂന്നുലക്ഷം രൂപ ധനസഹായം നേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കോട്ടയം ജില്ലയിൽ നിന്നുള്ള മുണ്ടക്കയം സ്വദേശിയായ വ്യക്തി രണ്ട് അസുഖങ്ങൾക്കായി വിവിധ കലക്ടറേറ്റുകൾ വഴി ദുരിതാശ്വാസ ഫണ്ട് ലഭിച്ചെന്നും വിജിലൻസ് കണ്ടെത്തി.ഇടുക്കിയിലും സമാനമായ രീതിയിൽ ഫണ്ട് നേടിയിട്ടുണ്ട്.സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് മാർഗ്ഗനിർദേശം മറികടന്ന് എല്ലുരോഗ വിഭാഗം ഡോക്ടർമാർ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരൾ സംബന്ധമായ രോഗം നേരിടുന്ന വ്യക്തിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കി പണം നേടി.

പല സ്ഥലങ്ങളിലും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം. ചില അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നൽകിക്കുന്ന ഏജൻറ്മാർ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പല ഓഫീസുകളിലും ഒരേ കയ്യക്ഷരത്തിൽ ആയിരുന്നു അപേക്ഷകൾ. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന രാവിലെ മുതല്‍ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് ഓപ്പറേഷൻ സിഎംഡിആര്‍എഫ്എന്ന പേരിൽ പരിശോധന നടക്കുന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ.