സി.ജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

single-img
3 February 2026

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കിട്ടിയത്. അതിനാല്‍ ഡയറിയിലെ കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

റോയിയുടെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരന്‍ സി.ജെ ബാബു, കമ്പനി എംഡി ടി.എ ജോസഫ് എന്നിവരില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.

അതിനിടെ അന്വേഷണ സംഘത്തിന് ലഭിച്ച മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30 ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണ് റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ ജോസഫ് മൊഴി നല്‍കിയത്. എന്നാല്‍ 2 മണിയോടെ എത്തിയെന്നാണു സുരക്ഷാ ജീവനക്കാരന്‍ പറയുന്നത്. അതേപോലെ റോയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചോ എന്നതിലും എപ്പോഴാണു കാബിനിലേക്കു പോയതെന്നതിലും വ്യക്തതയില്ല.

കടുത്ത നടപടിയിലേക്കു നീങ്ങുകയാണെന്നു വ്യക്തമാക്കുന്ന കുറിപ്പുകളോടെ സി.ജെ. റോയിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നു കുടുംബത്തോട് ആവശ്യപ്പെടുന്ന 9 പേജുള്ള കുറിപ്പില്‍ ഇടപാടുകളുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന നിര്‍ദേശങ്ങളുമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ പൊറുക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.