സംസ്ഥാന സർക്കാരുകൾ ചാനലുകൾ നടത്തരുത്; പരിപാടികൾ പ്രസാർഭാരതിയിലൂടെമാത്രം മതിയെന്ന് കേന്ദ്രം

single-img
22 October 2022

അരാജ്യത് സംസ്ഥാന സർക്കാരുകളും കീഴിൽ വരുന്ന സ്ഥാപനങ്ങളും ചാനലുകൾ നടത്തരുതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇനിമുതൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പരിപാടികൾ പ്രസാർഭാരതിയിലൂടെ മാത്രമേ സംപ്രേഷണം നടത്താൻ പാടുള്ളുവെന്നും നിർദ്ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് മന്ത്രാലയം നോട്ടീസ് നൽകി.

നിലവിൽ മറ്റുള്ള ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന പരിപാടികൾ 2023 ഒക്ടോബർ 31ന് മുൻപായി പിൻവലിക്കണമെന്നും നിർദേശമുണ്ട്. പുതിയ തീരുമാനത്തോടെ വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളിൽ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്‌സ് അടക്കമുള്ള സർക്കാർ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കും.

കേന്ദ്ര സർക്കാരിന്റെയും രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകളുടെയും മന്ത്രാലയങ്ങളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഭാവിയിൽ പ്രക്ഷേപണ പ്രവർത്തനങ്ങൾ സ്വകാര്യ ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങൾ വഴി നടത്താൻ പാടുള്ളതല്ലെന്ന് നിർദേശത്തിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം പോസ്റ്റ്, ടെലഗ്രാഫ്, ടെലഫോൺ, വയർലെസ്, ബ്രോഡ്കാസ്റ്റിങ് അടക്കമുള്ള വാർത്താ വിതരണ സംവിധാനങ്ങൾ കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോ സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളോ സ്വകാര്യ മേഖലയുമായി ചേർന്ന് ബ്രോഡ്കാസ്റ്റിങ് നടത്തരുതെന്ന് 2012ൽ ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിർദേശിച്ചിരുന്നു. ഈ നിർദേശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.