ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടു; ഇനി ബിജെപിയില്‍

single-img
3 April 2024

പ്രമുഖ ദേശീയ ബോക്സിങ് താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വിജേന്ദര്‍ സിങ് ഇനി ബിജെപിയിലേക്ക്. ഇന്ന് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ സിങ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്നും ബിജെപിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മഥുരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുന്നത്.

ഇപ്പോൾ മഥുരയില്‍ ഹേമാ മാലിനിയാണ് എംപി. ഹരിയാന, പടിഞ്ഞാറന്‍ യുപി , രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ് വിജേന്ദര്‍ സിംഗ്. ഇക്കുറി അദ്ദേഹം ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേർന്നത്.