‘രാഷ്ട്രപതി പറഞ്ഞിട്ടും അനുസരിച്ചില്ല’; റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ‘പട്ക’ ധരിക്കാത്തതിനെതിരേ ബിജെപി

രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ കൂട്ടാക്കിയില്ലെന്ന് ബിജെപി ആരോപിച്ചു.ഇത് നിന്ദ്യവും തികഞ്ഞ വിവേചനവുമാണെന്ന് ബിജെപി ആരോപിച്ചു.
പ്രസിഡന്റ് ദ്രൗപദി മുർമു രണ്ടുതവണ ഓർമിപ്പിച്ചിട്ടും രാഹുൽ പട്ക ധരിച്ചില്ലെന്നാണ് ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി (ഐടി) വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിൽ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയൻ നേതാക്കൾ, വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഡ്രസ്‌കോഡ് പാലിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിട്ടുനിൽക്കലെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. പട്ക ധരിക്കാത്ത രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മാളവ്യയുടെ വിമർശനം.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരേ രൂക്ഷമായി പ്രതികരിച്ചു. വടക്കുകിഴക്കൻ പ്രദേശത്തോടുള്ള തുടർച്ചയായ വിവേചനം കാരണം സമീപവർഷങ്ങളിൽ കോൺഗ്രസിന് ഈ മേഖലയിൽ കാര്യമായ സ്വാധീന നഷ്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


