ബി.ജെ.പിയുമായി ഇനി ഒരിക്കലും സഖ്യത്തിനില്ല എന്ന് നിതീഷ് കുമാർ

single-img
15 October 2022

ഇനിയൊരിക്കലും ബി.ജെ.പിയുമായി സഖ്യത്തിനില്ല എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ സമസ്തിപൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. ആർ.ജെ.ഡിയുമായി ഒന്നിച്ച് രാജ്യത്തിന്റെയും ബിഹാറിന്റെയും പുരോഗിതിക്കായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ബി.ജെ.പിക്കാർ വിഡ്ഢിത്വമാണ് പറയുന്നത്. മഹാസഖ്യം വിട്ട് 2017ൽ ഞാൻ എൻ.ഡി.എക്കൊപ്പം ചേർന്നിരുന്നു. ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ഞങ്ങൾക്കിടയിലുള്ള തർക്കം മൂർച്ഛിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ആർജെഡി-ജെഡിയു വീണ്ടും ഒന്നിച്ചപ്പോൾ ബിജെപി വീണ്ടും പുതിയ കേസുകൾ ഫയൽ ചെയ്യുന്നു, ഇവർ എന്ത് തരത്തിലുള്ള ജോലിയാണ് ചെയ്യുന്നതെന്ന് മനസിലാക്കുക. ഈ ആളുകളുടെ പ്രവർത്തന ശൈലി വളരെ മോശമാണ്- നിതീഷ് പറഞ്ഞു.

അടൽബിഹാരി വാജ്‌പെയി 1998ൽ പ്രധാനമന്ത്രിയായപ്പോൾ എന്നെ അദ്ദേഹം കേന്ദ്ര മന്ത്രിയാക്കിയ കാര്യം ബി.ജെ.പി മറന്നിരിക്കുകയാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. മൂന്ന് വകുപ്പുകളാണ് എനിക്ക് നൽകിയിരുന്നത്. എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയുമെല്ലാം രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ, ഇന്ന് കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് വികസനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആരോപിച്ചു