നാളുകളായി പൊലീസിന് തലവേദനയായി മാറിയ അശ്വതി അച്ചു ഒടുവില്‍ കുടുങ്ങി

single-img
4 May 2023

തിരുവനന്തപുരം; നാളുകളായി പൊലീസിന് തലവേദനയായി മാറിയ അശ്വതി അച്ചു ഒടുവില്‍ കുടുങ്ങിയത് വിവാഹത്തട്ടിപ്പു കേസില്‍.

ഒട്ടേറെ പൊലീസുകാരേയും രാഷ്ട്രീയക്കാരേയുമാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അശ്വതി അച്ചു ഹണിട്രാപ്പില്‍ കുടുക്കിയിട്ടുള്ളത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടം കറക്കിയ ഇവര്‍ 68കാരന്റെ പരാതിയിലാണ് കുടുങ്ങിയത്.

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസിലാണ് അശ്വതി അച്ചുവിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂവാറ്‍ സ്വദേശിയായ 68കാരനാണ് തട്ടിപ്പിന് ഇരയായത്. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട അറുപത്തിയെട്ടുകാരന്‍ രണ്ടാം വിവാഹത്തിന് തീരുമാനിക്കുകയും ചില ബ്രോക്കര്‍മാരെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഇടനിലക്കാര്‍ മുഖേനയാണ് അശ്വതി അച്ചു പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുന്നത്.

വിവാഹത്തിന് തയാറാണെന്നും അതിനു മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ ഇവര്‍ കാലുമാറുകയായിരുന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. കൊല്ലം റൂറലിലെ എസ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനിന്നിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി അശ്വതി അച്ചു കുടുങ്ങുന്നത്.