ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുവിഭാഗത്തിന്പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

single-img
26 February 2024

ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുവിഭാഗത്തിന് ഇവിടെ ഇപ്പോഴുള്ളപോലെ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

ജില്ലാകോടതി വിധിക്കെതിരെ അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. മസ്ജിദ് കമ്മിറ്റി ഈ മാസം 15ന് നല്‍കിയ രണ്ട് ഹർജികളിലായിരുന്നു വിധി. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു.

തുടർന്ന് രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹർജി തള്ളുകയായിരുന്നു. മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പണിതതാണ് ഗ്യാന്‍വ്യാപി പള്ളിയെന്നായിരുന്നു എഎസ്‌ഐ റിപ്പോര്‍ട്ട്.