ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു; തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കും: കെ എൻ ബാലഗോപാൽ

single-img
15 January 2026

ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തോട് വികാരഭരിതമായ പ്രതികരണവുമായി ധനമന്ത്രിയും കൊട്ടാരക്കര എംഎൽഎയുമായ കെ. എൻ. ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലേക്ക് ചേർന്നതിൽ അതീവ ദുഃഖമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഐഷ കോൺഗ്രസിൽ ചേരരുതായിരുന്നുവെന്നും ഈ തീരുമാനത്തിൽ അവർക്ക് പിന്നീട് ദുഃഖം തോന്നുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു.

“വാസ്തവത്തിൽ എനിക്ക് ഇതുവരെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെപ്പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. അവർ കോൺഗ്രസിൽ പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാവില്ല. നമ്മുടെ വീട്ടിലെ എല്ലാ സൗകര്യങ്ങളും ബഹുമാനവും നൽകി നിലനിർത്തുന്ന ഒരു മുതിർന്ന അംഗം, നേരെ അപ്പുറത്തെ വീട്ടിലേക്ക് പോയി കുടുംബത്തെ തകർക്കാൻ നിൽക്കുന്നവരുടെ കൂടെ ചേരുന്നത് ശരിയായ കാര്യമല്ല. ഇത് വലിയ ഞെട്ടലും വിഷമവുമാണ് ഉണ്ടാക്കിയത്,” അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി തനിക്ക് ദേഷ്യമില്ലെന്നും, ഒന്നുമാകാതെ നിന്ന അനേകം സഖാക്കൾ ചേർന്നാണ് ഒരാൾ ജനപ്രതിനിധിയാകുന്നതെന്നും കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇടതുപക്ഷവും പാർട്ടിയും ഐഷയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ തിരിച്ചറിയേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.