ബിജെപിയെ പരാജയപ്പെടുത്തും; ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആം ആദ്മി
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തങ്ങളുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗധ്‌വി അറിയിച്ചു. ഗുജറാത്തിൽ ഇത്തരമൊരു സഖ്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തീരുമാനം കേന്ദ്രനേതൃത്വമാണ് എടുക്കുന്നതെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.
ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യില്‍ കോൺഗ്രസും ആം ആദ്മിയും അംഗങ്ങളായതിനാല്‍ സഖ്യം സ്വാഭാവികമാണെന്ന് ഗധ്‌വി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടലില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന് ഉന്നത നേതൃത്വം തീരുമാനിക്കും.
പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകേണ്ട മണ്ഡലങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ പഠിച്ചുതുടങ്ങി. ഇക്കുറി മുഴുവന്‍ സീറ്റുകളും നേടാനാവുമെന്ന് ബിജെപിയും മോദിയും വിചാരിക്കണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം, , മറ്റു പാര്‍ട്ടികളുമായുള്ള സീറ്റുധാരണ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുക. അതിനുശേഷം മാത്രമേ ഞങ്ങള്‍ അതേപ്പറ്റി ചിന്തിക്കേണ്ടതുള്ളുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിവക്താവ് മനീഷ് ദോഷി പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ ആകെയുള്ള 26 സീറ്റുകളും ബിജെപിയാണ് നേടിയത്.