കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നേതാക്കളുടെ വടംവലി തുടരുന്നതിനിടെ കെ.സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. കെ.സിക്കെതിരെ പിആർ ഏജൻസികളെ ഉപയോഗിച്ച് സൈബർ ആക്രമണം നടക്കുന്നുവെന്ന് ബിനു ചുള്ളിയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്ന ഹൈക്കമാൻഡിനെ തോക്കിൻമുനയിൽ നിർത്താൻ ഈ സൈബർ ഗുണ്ടകളെ ഉപയോഗിക്കരുത്. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ മൗനം വെടിഞ്ഞ് ഇത് തടയണം. കെ.സി. എല്ലാക്കാലത്തും പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനെന്നും ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കെ.സി. വേണുഗോപാലിനെ കല്ലെറിയുന്നവരോടാണ്. ആസൂത്രിതമായ പി.ആർ. സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് ആ മനുഷ്യൻ ചെയ്തത്. നിങ്ങളുടെ ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെസി ഒഴുക്കിയ ചോരയും വിയർപ്പും,അധ്വാനവും…..
കേരളത്തിലെ ഏറ്റവും ജനകീയരായ MLAമാരിൽ ഒരാളായിരുന്നു 2009 വരെ KC വേണുഗോപാൽ. 2009 ൽ ആലപ്പുഴ പാർലമെൻ്റ് സീറ്റ് തിരിച്ചു പിടിക്കാൻ KC തന്നെ മൽസരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ സംസ്‌ഥാന രാഷ്ട്രീയത്തിലെ തൻ്റെ എല്ലാ താൽപര്യങ്ങളും മാറ്റിവച്ച് പാർട്ടി പറഞ്ഞത് അനുസരിച്ച് അയാൾ എംപിയായി ഡൽഹിക്കു പോവുകയായിരുന്നു. അന്ന് കേരളത്തിൽ നിൽക്കണമെന്ന് കെ.സി ശഠിച്ചിരുന്നോ ? ഇല്ലല്ലോ കാരണം അയാൾക്ക് അന്നും ഇന്നും എന്നും പ്രധാനം പാർട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്.
വേണുഗോപാലിനെതിരെ പിആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണം.കെ.സിക്കെതിരായ ഇപ്പോഴത്തെ സൈബർ ആക്രമണം അസൂത്രിതമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും പറയാത്ത ഉത്തരവാദിത്തപ്പെട്ട കോൺഗ്ഗ്രസ് നേതാക്കളുടെ മൗനം നിരാശജനകമാണ്.
ഈ മുഖം മൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഇത് തന്നെ ആകും നാളെയും ഈ പാർട്ടിയിലെ കീഴ്‌വഴക്കം.മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിൻ്റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെസി വേണുഗോപാൽ……


