ഗുജറാത്തിൽ നിന്നും അഞ്ച് വർഷത്തിനിടെ കാണാതായത് 40000 സ്ത്രീകളെ; കണക്കുകൾ പുറത്തുവന്നു

single-img
7 May 2023

ഗുജറാത്തിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 40000ത്തിലധികം സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം 2016ൽ 7,105, 2017ൽ 7,712, 2018ൽ 9,246, 2019ൽ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്.

2020ൽ മാത്രം 8,290 സ്ത്രീകളെ ​ഗുജറാത്തിൽ നിന്ന് കാണാതായപ്പോൾ ഈ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് കാണാതായത് 41,621 പേരെയാണെന്നും എൻസിആർബി കണക്കുകളിൽ വ്യക്തമാക്കുന്നു.

അഹമ്മദാബാദിലും വഡോദരയിലും ഒരു വർഷത്തിനിടെ (2019 മുതൽ 2020 വരെ) 4,722 സ്ത്രീകളെ കാണാതായതായി 2021 ൽ സംസ്ഥാന സർക്കാർ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ രീതിയിൽ വിവിധ ഇടങ്ങളിൽ നിന്നും കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിൽ ചിലരെ ലൈം​ഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറഞ്ഞു.

സത്രീകളെ കാണാതാകുന്ന കേസുകൾ ആവശ്യമായ ​ഗൗരവത്തോടെ പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്നം. കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇതുപോലെയുള്ള കേസുകൾ. ഇത്തരം സംഭവങ്ങൾ കൊലപാതക കേസ് പോലെ ​ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.