മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേക്ക് എത്തിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടു; മൊഴിനൽകി പരാതിക്കാരിയായ യുവതി

മലയാളികളെ ഞെട്ടിച്ച വമ്പൻ സെക്സ് റാക്കറ്റിന്റെ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇരയായ യുവതികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേക്ക് എത്തിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതിക്കാരിയായ യുവതി മൊഴി നൽകി.
മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു. വിസിറ്റിങ് വിസയിലാണ് തന്നെ ദുബൈയിലേക്ക് കൊണ്ടുപോയത്. കുടുംബ ജീവിതം നശിപ്പിച്ചു.
എന്ത് തെറ്റാണ് ഇവരോട് ചെയ്തതെന്ന് അറിയില്ല. കുടുംബത്തിന് പോലും വേണ്ടാത്ത രീതിയില്‍ അവര്‍ തന്റെ ജീവിതം മാറ്റിയെന്നും ഇപ്പോഴും ടോര്‍ച്ചര്‍ ചെയ്യുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രങ്ങള്‍ മഞ്ജിമ അയച്ച് കൊടുത്തെന്നും അങ്ങനെയാണ് ആദ്യം താന്‍ പരാതി കൊടുത്തത്. ഇപ്പോഴും താന്‍ ഓക്കെയല്ലെന്നും കൗണ്‍സിലിങ് ചെയ്താണ് ഓക്കെയായി വരുന്നതെന്നും അവര്‍ പറഞ്ഞു.
‘ഇവിടെ നിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോള്‍ സംഭവിച്ചത്. വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാട് പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. കരയുകയാണ് അവര്‍. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്.
ഒരു ആശുപത്രിയില്‍ വെച്ചാണ് സിന്ധുവിനെ പരിചയപ്പെട്ടത്. മേക്കപ്പ് ആര്‍ടിസ്റ്റാണെന്ന് പറഞ്ഞപ്പോള്‍ വേക്കന്‍സി തരാമെന്ന് പറഞ്ഞു. ഇവര്‍ നമുക്ക് മയക്കുമരുന്ന് നല്‍കി ഒരുപാട് കാര്യങ്ങള്‍ പറയിപ്പിച്ചു. ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പോലും ഓര്‍മയില്ല. പ്രതികരിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ നമ്മുടെ ശരീരം തളര്‍ത്തിയിടും. ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു. പ്രതിപ്പട്ടികയില്‍ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്’, യുവതി പറഞ്ഞു.


