കേരളം ഭരിച്ചു മുടിച്ച സര്‍ക്കാരാണ് പിണറായിയുടെത്; തൃശൂരില്‍ കെ. മുരളിധരന്‍ വന്നതോടെ താമര വാടി: രമേശ് ചെന്നിത്തല

single-img
15 April 2024

തൃശൂർ മണ്ഡലത്തിൽ കെ. മുരളിധരന്‍ മത്സരിക്കാൻ വന്നതോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരന്റെ വടക്കേകാട് ബ്ലോക്ക്തല സ്ഥാനാര്‍ഥി പര്യടനം മമ്മിയൂര്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നയിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുടെ കൊട്ടിഘോഷമൊന്നും കാണുന്നില്ല. ജനം ബി.ജെ.പിയില്‍നിന്നും മോചനമാഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 400 സീറ്റ്‌ലഭിക്കുമെന്നത് മോദിയുടെ ദിവാസ്വപനമാണ്. കഴിഞ്ഞ ദിവസം ദിവസങ്ങളിൽ പുറത്തു വന്ന ആര്‍.എസ്.എസിന്റെ ഇന്റേണല്‍ സര്‍വേയില്‍ 200 സീറ്റു പോലും തികയ്ക്കില്ലെന്നാണ് പറയുന്നത്. മോദിയും അമിത് ഷായും കേരളത്തില്‍ എത്ര തവണ വരുന്നുവോ അത്രയും യു.ഡി.എഫിന് വോട്ടുകുടും. കേരളം ഭരിച്ചു മുടിച്ച സര്‍ക്കാരാണ് പിണറായിയുടെതെന്നും ചെന്നിത്തല ആരോപിച്ചു

സംസ്ഥാനത്തെ 52 ലക്ഷം പേര്‍ക്ക് ഇനിയും ക്ഷേമ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പോലും നല്‍കാത്ത സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ,ഡൽഹിയിൽ കെജരിവാളിനെ അകത്താക്കിയ ഇ.ഡി. കേരളത്തിൽ പിണറായിക്ക് നോട്ടിസ് മാത്രം കൊടുക്കുന്നത് അന്തര്‍ധാരയുണ്ടാക്കാനാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തൃശൂരിലും തിരുവനന്തപുരത്തുമെല്ലാം പിണറായിക്ക് വേണ്ടിയുണ്ടാക്കിയ ഈ അന്തര്‍ധാരയുടെ വാക്കുകളാണ് കഴിഞ്ഞ ദിവസം തൃശൂര്‍ മേയറുടെ നാവില്‍ നിന്ന് വന്നത്. എന്നാല്‍ ജനം ഇത് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.