മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ, ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; മന്ത്രിക്കെതിരെ ഗുരുതര ആരോപണം

single-img
9 March 2026

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. വാളകത്തെ കുടുംബവീട്ടിൽ ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവമാണ് വിവാദമായിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ, ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായും അതിന്റെ ചിത്രങ്ങൾ എടുത്തതായും പറയുന്നു.

ഫോട്ടോകൾ എടുത്ത ഭാര്യയെ മന്ത്രിയുടെ അനുയായികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇടപെടാതെ മടങ്ങിയതായും പരാതി ഉയരുന്നു.

മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് മന്ത്രിയുടെ ഭാര്യ. സംഭവത്തിന് പിന്നാലെ അവർ ശ്രീലേഖയുമായി ബന്ധപ്പെട്ടു. സംഭവത്തിന്റെ ഗുരുതരത്വം മനസ്സിലാക്കിയ ശ്രീലേഖ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാൻ ഉപദേശിച്ചതായാണ് വിവരം.

തുടർന്ന് 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ പോലീസിനെ വിവരം അറിയിച്ചു. പിന്നീട് വീട്ടിലേക്ക് തിരിച്ചുകയറി വീണ്ടും ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചതോടെ, മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേർന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതായും വാതിൽ അടച്ച് തടഞ്ഞുവെച്ചതായും ആരോപിക്കുന്നു.

പിടിവലിക്കിടെ സഹായത്തിനായി വിളിച്ചുവെങ്കിലും പുറത്തു പോലീസിനെ കാണാനായില്ലെന്നാണ് ഭാര്യയുടെ ആരോപണം. തുടർന്ന് അവർ വന്ന ടാക്സിയിൽ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ ഭാര്യയുമായി മാധ്യമങ്ങൾ ബന്ധപ്പെടുമ്പോൾ അവർ വാർത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ തയ്യാറായില്ല. എന്നാൽ സംഭവസമയം മന്ത്രിയുടെ ഭാര്യ വിളിച്ചതായും, 112 നമ്പറിൽ ബന്ധപ്പെടാൻ താൻ നിർദേശിച്ചതായും ശ്രീലേഖ വ്യക്തമാക്കി. കൗൺസിലറെന്നോ രാഷ്ട്രീയ നേതാവെന്നോ അല്ല, ഭർത്താവിന്റെ സഹോദരിയായിട്ടാണ് താൻ സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.