എവിടെ പോയാലും ഞാൻ കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയാണ്, എനിക്കിവിടെ എത്തണം; പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി വി ഡി സതീശൻ

പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിലെ സ്നേഹവാത്സല്യങ്ങളുടെ തണലിലാണ് താൻ വളർന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തും ഇന്ധനവും നൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
“ഈ സ്വീകരണ വേദിയിലേക്ക് വരുമ്പോൾ കരയാതിരിക്കാൻ ഞാൻ ഏറെ പാടുപെട്ടു. കാൽ നൂറ്റാണ്ടുകാലമായി എന്നെ നടത്തുന്ന ഇന്ധനവും എന്‍റെ ഊർജവും എല്ലാമെല്ലാം നിങ്ങളാണ്. ഞാൻ ഒന്നുമല്ലാതിരുന്ന കാലത്തും നിങ്ങളുടെ പ്രിയപ്പെട്ട അംഗമായി വാത്സല്യത്തോടെ നിങ്ങളെന്നെ ചേർത്തു പിടിച്ചു. എവിടെ പോയാലും ഞാൻ കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയാണ്. എനിക്കിവിടെ എത്തണം.
നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ”- വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ പുതുയുഗ പിറവി ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ആ ഹൃദയാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കേണ്ട ചുമതല തനിക്കുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.


