വാളയാർ ആൾക്കൂട്ട കൊല: പിന്നിൽ സംഘപരിവാർ വിദ്വേഷ രാഷ്ട്രീയം: മന്ത്രി എം.ബി. രാജേഷ്

വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ബംഗ്ലാദേശിയൻ എന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആർ.എസ്.എസ് നേതാക്കൾ സംഭവത്തിന് നേതൃത്വം നൽകിയതായും ഇത് വെറും ആൾക്കൂട്ട കൊലപാതകമല്ലെന്നും, പിന്നിൽ ആർ.എസ്.എസ് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, രാം നാരായണൻ കടുത്ത മർദ്ദനത്തിനാണ് ഇരയായതെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടായതായാണ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് വാളയാറിൽ രാം നാരായണനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്.
സംഭവം സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിനും രാഷ്ട്രീയ പ്രതികരണങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. കേസിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.


