ട്രംപ് ഭരണകൂടം നടപ്പാക്കാനൊരുങ്ങുന്ന വിസ പരിഷ്കാരങ്ങൾ: ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വൻ തിരിച്ചടി

അമേരിക്കയിൽ പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമേൽപിച്ചുകൊണ്ട് വിസ നിയമങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ട്രംപ് സർക്കാരിന്റെ പുതിയ യൂണിഫൈഡ് റെഗുലേറ്ററി അജണ്ട പ്രകാരം അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളിലും (F-1), ഐടി പ്രൊഫഷണലുകൾ പ്രധാനമായും ആശ്രയിക്കുന്ന എച്ച്-1ബി (H-1B) വിസകളിലുമാണ് കടുത്ത നിയന്ത്രണങ്ങൾ വരുന്നത്. 2026 ഓഗസ്റ്റ് മുതൽ ഈ പുതിയ നിയമങ്ങൾ ഓരോന്നായി നടപ്പിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ ആകെ എച്ച്-1ബി വിസകളിൽ 70 ശതമാനവും കൈവശം വെക്കുന്നത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്. കൂടാതെ 3.5 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും നിലവിൽ യുഎസിലുണ്ട്. അതുകൊണ്ടുതന്നെ ട്രംപ് സർക്കാരിന്റെ ഈ നീക്കം ഏറ്റവും മാരകമായി ബാധിക്കുക ഇന്ത്യൻ സമൂഹത്തെയാണ്. ഈ പുതിയ വിസ പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്നും അവ വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വിശദമായി പരിശോധിക്കാം:
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിൽ തുടരുന്നതിനും പഠനം പൂർത്തിയാക്കുന്നതിനും വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. മുൻപ് യുഎസിൽ ഒരു കോഴ്‌സിന് ചേരുന്ന വിദ്യാർത്ഥിക്ക്, പഠനം തുടരുന്നിടത്തോളം കാലം എത്ര വർഷം വേണമെങ്കിലും നിയമപരമായി അവിടെ തുടരാമായിരുന്നു. എന്നാൽ ഈ ‘ഡ്യൂറേഷൻ ഓഫ് സ്റ്റേറ്റസ്’ ആനുകൂല്യം ഇപ്പോൾ പൂർണ്ണമായി നിർത്തലാക്കുകയാണ്.
ഇനി മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പരമാവധി നാല് വർഷത്തെ നിശ്ചിത കാലാവധിയുള്ള വിസകൾ മാത്രമേ ലഭിക്കൂ. ഡ്യുവൽ ഡിഗ്രിയോ, പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ കോഴ്‌സ് നാല് വർഷത്തിന് മുകളിൽ നീണ്ടുപോയാൽ, അവർ യുഎസ് ഇമിഗ്രേഷൻ അതോറിറ്റിക്ക് (USCIS) ഭീമമായ തുക ഫീസ് നൽകി, ബയോമെട്രിക്സും സാമ്പത്തിക ഭദ്രതയും വീണ്ടും തെളിയിച്ച് വിസ നീട്ടിയെടുക്കേണ്ടി വരും.


