മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

single-img
2 December 2022

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിന്‍െറ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല, മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധനത്തിന്‍െറ പരിധിയിലേക്ക് അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്‍െറ പരിധിയില്‍ ഈ വിഷയങ്ങള്‍ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാര്‍ നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്ന് റിപ്പോര്‍ടട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. കത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാര്‍ പരാതിയില്‍ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുന്‍വര്‍ഷങ്ങളെ നിയമനങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലന്‍സ് വിശദീകരണം.

ചുരുക്കത്തില്‍ വിവാദം കത്തിനില്‍ക്കെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് ചുരുക്കം. വിജിലന്‍സ് എല്ലാം അവസാനിപ്പിക്കാനിരിക്കെ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്. യഥാര്‍്ഥ കത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊഴിയെടുപ്പ് തുടരുക മാത്രമാണ് ചെയ്യുന്നത്. കത്തിന്‍െറ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ലെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഒന്നുമാകാതെ നിര്‍ത്താന്‍ തന്നെയാണ് സാധ്യത.